Thursday 13 December 2012

കാഴ്‌ചയുടെ മേളയ്‌ക്ക്‌ ഇന്ന്‌ തിരശ്ശീല വീഴും

വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ വ്യത്യസ്‌ത ജീവിതാവസ്ഥകളുടെ കാഴ്‌ചാനുഭവങ്ങള്‍ക്ക്‌ ഇന്ന്‌ തിരശീലവീഴും. ഒരാഴ്‌ചക്കാലത്തെ കേരള രാജ്യാന്തരചലച്ചിത്ര മേള ലോകസിനിമയുടെ പുതിയ ഭാവുകത്വ പരിണാമങ്ങള്‍ അടുത്തറിയുന്നതിനും പ്രതിഭാശാലികളുടെ സവിശേഷമായ സിനിമാ പാഠങ്ങള്‍ കണ്ടു മനസ്സിലാക്കുന്നതിനും അവസരമൊരുക്കി. സൗഹൃദത്തിന്റെ ഓര്‍മകള്‍ പുതുക്കുന്നതിനും മേളക്കാലം ആഘോഷിക്കുന്നതിനും പ്രതിനിധികള്‍ ക്കായി.
പുതിയ തലമുറയുടെ പുത്തന്‍ സിനിമകളാണ്‌ മേളയ്‌ക്കെത്തിയത്‌. അവയ്‌ക്ക്‌ കിട്ടിയ സ്വീകാര്യതയാണ്‌ ഈ മേളയുടെ മുഖശ്രീ. പുത്തന്‍ സിനിമകളോടൊപ്പം പഴയതും പ്രേക്ഷകരിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു. ഉദ്‌ഘാടന ചിത്രം ഹിച്‌കോക്കിന്റെ 1927 ലെ നിശബ്ദ ചിത്രം ദ റിങ്‌ നിശാഗന്ധിയില്‍ തത്സമയ ശബ്ദപശ്ചാത്തലത്തോടെ പുനരാവിഷ്‌കരിച്ചത്‌ മുന്‍കാല ഉദ്‌ഘാടന ശൈലികളില്‍ നിന്നും വ്യത്യസ്‌തമായ ദൗത്യമായിരുന്നു. മേളയ്‌ക്ക്‌ ഇതുവരെ കാണാത്ത സദസ്സായിരുന്നു തത്സമയ പശ്ചാത്തല ശബ്ദസന്നിവേശത്തിന്‌ സാക്ഷിയായത്‌. രണ്ടു തലമുറകള്‍ക്ക്‌ ലഭിക്കാത്ത സൗഭാഗ്യം പ്രതിനിധികള്‍ തികച്ചും ആസ്വദിച്ചു.
ഒരു ചിത്രത്തിന്റെ റെഡ്‌ കാര്‍പ്പറ്റ്‌ ഷോ ആദ്യമായി നടന്നത്‌ ഈ മേളയിലാണ്‌. ദീപാ മേത്ത തന്റെ ചിത്രത്തിന്റെ അവതരണത്തിനുപുറമെ സജീവ സാന്നിധ്യമായി മേളയിലുണ്ടായിരുന്നു. വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടെങ്കിലും മേളയ്‌ക്ക്‌ 'ബ്രേക്ക്‌'' സൃഷ്ടിക്കാന്‍ മിഡ്‌നൈറ്റ്‌സ്‌ ചില്‍ഡ്രന്റെ സ്‌ക്രീനിങ്ങിന്‌ കഴിഞ്ഞു.
ഒരു മേളയില്‍ രണ്ട്‌ ഡസനിലധികം സ്‌ത്രീ സംവിധായകരുടെ സൃഷ്ടികള്‍ അവതരിപ്പിച്ചത്‌ മറുനാടന്‍ പ്രതിഭകള്‍ക്ക്‌ അതിശയമായിരുന്നു. വിവിധ വേദികളില്‍ അവരത്‌ തുറന്നു പറയുകയും ചെയ്‌തു.
ലോകപ്രശസ്‌തരായ സുലൈമാന്‍ സിസേ, ഹെലേന ഇഗ്നേസ്‌, പോള്‍ കോക്‌സ്‌ തുടങ്ങിയവരുടെ മേളയിലെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്‌. ഇക്കൂട്ടത്തില്‍ ബര്‍ക്കിനോ ഫാസയിലെ പിയറി യമാഗോയെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിന്‌ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
അകിരേ കുറസോവ, അലന്‍ റെനെ, ഹെലേന ഇഗ്നസ്‌, ഹിച്ച്‌ കോക്‌ ചിത്രങ്ങള്‍ ആസ്വദിക്കാന്‍ പ്രതിനിധികള്‍ കൂടുതലായി തിയേറ്ററുകളിലെത്തി. മത്സരത്തിന്‌ അവസരം കിട്ടാത്ത ചിത്രങ്ങള്‍ക്കായുള്ള ടോപ്‌ ആങ്കിള്‍ വിഭാഗം സ്വാഗതാര്‍ഹമായ ചുവടുവെയ്‌പായിരുന്നു. കൗമാര ചിത്രങ്ങളും വിയറ്റ്‌നാം ചിത്രങ്ങളും ശ്രീലങ്കന്‍ ചിത്രങ്ങളും മേളയില്‍ അതിന്റേതായ സ്ഥാനം അടയാളപ്പെടുത്തി.
ഒരുപക്ഷെ സിനിമ കാണുന്നതിനുള്ള വ്യഗ്രതയില്‍ പലരും ശ്രദ്ധിക്കാതെ കടന്നുപോയ ചര്‍ച്ചകളും യോഗങ്ങളും മേളയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക്‌ ദിശാസൂചകങ്ങളായിരുന്നു. രാജ്യാന്തര മേളയുടെ സംഘാടനത്തില്‍ ഏകീകരണവും സഹവര്‍ത്തിത്വവും ഉണ്ടാകണമെന്നും ഇടനിലക്കാരുടെ ഇടപെടലിന്‌ നിയന്ത്രണം വേണമെന്നും മേളയുടെ ഡയറക്ടര്‍മാരുടെ യോഗം നിര്‍ദേശിച്ചിട്ടുണ്ട്‌.
കുട്ടികളുടെ ചിത്രങ്ങളുടെ നിര്‍മാണത്തിന്‌ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്‌മ രൂപംകൊടുത്തതും മേളയിലാണ്‌. ഡോക്യുമെന്റികളുടെ പ്രചരണത്തിനും വിതരണത്തിനും മാധ്യമങ്ങള്‍ സഹകരിക്കണമെന്ന്‌ ടിഗര്‍പിച്ച്‌ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പുതിയ വേദികളും ഇക്കൊല്ലം പുതുതായി തുടങ്ങി.
മരണമടഞ്ഞ കാലാകാരന്മാരെ സ്‌മരിക്കാന്‍ പ്രത്യേക യോഗവും പ്രദര്‍ശനവും നടത്തിയത്‌ ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയുടെ പടവുകള്‍ വിശദമാക്കിയ ന്യൂസ്‌ ഡിവിഷന്റെ പ്രദര്‍ശനം ചലച്ചിത്ര വിദ്യാര്‍ഥികളിലും ആസ്വാദകരിലും മികച്ച പ്രതികരണമാണ്‌ ഉളവാക്കിയത്‌.
മേളയുണര്‍ന്നത്‌ പുതുമയോടെയാണ്‌. ഡെലിഗേറ്റ്‌ രജിസ്‌ട്രേഷനും കാര്‍ഡ്‌ വിതരണവും ബാങ്കുകള്‍ വഴിയാക്കിയതും ആയിരക്കണക്കിനു പ്രതിനിധികള്‍ ഒരു കേന്ദ്രത്തിലെത്തി ബുദ്ധിമുട്ടുന്നത്‌ ഒഴിവാക്കിയതും കാര്യങ്ങള്‍ സുഗമമാക്കി. 7708 പ്രതിനിധികളാണ്‌ മേളയ്‌ക്കുണ്ടായിരുന്നത്‌. ഇതില്‍ 1173 പേര്‍ വനിതകള്‍. 1799 പേര്‍ വിദ്യാര്‍ത്ഥികളായിരുന്നു. 1032 മാധ്യമ പ്രവര്‍ത്തകരും മേളയുടെ ദിനങ്ങളെ സമ്പന്നമാക്കി.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും കൂടുതല്‍ പ്രതിനിധികളായിരുന്നു ഈ വര്‍ഷമെന്നുസാരം. വളരെ നേരത്തേതന്നെ രജിസ്‌ട്രേഷനും കിറ്റുവിതരണവും നടന്നത്‌ പ്രതിനിധികളില്‍ വേവലാതി ഒഴിവാക്കി. പുതുക്കിയ തിയേറ്ററുകളിലെ പ്രദര്‍ശനം മേളയ്‌ക്ക്‌ ഒരു പുത്തന്‍ വികാരമാണ്‌ നല്‍കിയത്‌.
അന്‍പത്തിനാല്‌ രാജ്യങ്ങളില്‍ നിന്നായി 198 സിനിമകളാണ്‌ കാഴ്‌ചക്കാര്‍ക്ക്‌ വിരുന്നായത്‌. സിനിമയുടെ വിവിധ മേഖലകളില്‍ നിന്ന്‌ 151 പ്രതിഭകളും അതിഥികളായെത്തി. പ്രശ്‌നങ്ങളും പരിഭവങ്ങളുമില്ലാതെ കാണികളുടെ സജീവത കൊണ്ട്‌ മികച്ചതായി മേള.
പതിവില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക്‌ വളരെയേറെ ശ്രദ്ധ ലഭിച്ച മേളയായിരുന്നു പതിനേഴാമത്‌ കേരള രാജ്യാന്തര ചലച്ചിത്രോത്സവം. മത്സരത്തിനുണ്ടായിരുന്ന ഫിലിമിസ്ഥാന്‍, ഷട്ടര്‍, ഐഡി. ഇന്ത്യന്‍ സിനിമ വിഭാഗത്തിലെ ഋതുപര്‍ണഘോഷിന്റെ ചിത്രാംഗദ, കൗശിക്‌ ഗാംഗുലിയുടെ സൗണ്ട്‌ സര്‍ഫറസ്‌ അലം സഫറാസ്‌ കമകാറിന്റെ ടിയേസ്‌ ഓഫ്‌ നന്ദിഗ്രാം, അമിതാഭ്‌ ചക്രവര്‍ത്തിയുടെ കോസ്‌മിക്‌ സെക്‌സ്‌ എന്നിവ മാറുന്ന ഇന്ത്യന്‍ സിനിമയുടെ പരിഛേദമായിരുന്നു.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള 14 ചിത്രങ്ങളാണ്‌ മത്സരവിഭാഗത്തിലുള്ളത്‌. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ലഭിക്കുന്ന സംവിധായകനും നിര്‍മാതാവും 15 ലക്ഷം രൂപ പങ്കിടും. സുവര്‍ണ ചകോരം ലഭിക്കുന്ന മികച്ച സംവിധായകന്‌ നാലു ലക്ഷം രൂപയും രജത ചകോരം ലഭിക്കുന്ന നവാഗത സംവിധകന്‌ മൂന്നു ലക്ഷം രൂപയും ഫലകവും സമ്മാനമായി ലഭിക്കും. പ്രേക്ഷകര്‍ തിരഞ്ഞടുത്ത്‌ രജത ചകോരം ലഭിക്കുന്ന മികച്ച ചിത്രത്തിന്‌ രണ്ടു ലക്ഷം രൂപയും ലഭിക്കും. മികച്ച മലയാള ചിത്രത്തിന്‌ ഫിപ്രസി അവാര്‍ഡും. മത്സര വിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനും നെറ്റ്‌പാക്‌ അവാര്‍ഡ്‌ നല്‍കും.
മികച്ച നവാഗത സംവിധായകന്‌ മീരാ നായര്‍ ഏര്‍പ്പെടുത്തിയ ഹസ്സന്‍കുട്ടി അവാര്‍ഡിന്‌ 50,000 രൂപ സമ്മാനമായി ലഭിക്കും.
വിഖ്യാത ആസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ്‌ ജൂറി ചെയര്‍മാനും ഇന്ത്യന്‍ സംവിധായകന്‍ ഗോവിന്ദ്‌ നിഹലാനി, വിയറ്റ്‌നാമി സംവിധായകന്‍ ഡാങ്ക്‌ നാറ്റ്‌ മിങ്‌ ഡിജിന്‍ സ്ലെബര്‍ല്ല എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ്‌ അവാര്‍ഡ്‌ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്‌.
നെറ്റ്‌ പാക്ക്‌ ജൂറിയില്‍ ബുസ്സാന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവെല്‍ പ്രോഗ്രാമര്‍ പാര്‍ക്ക്‌ സുന്‍ഹോ, ശ്രീലങ്കന്‍ സംവിധായകന്‍ ജയന്ത ചന്ദ്രസിരി എന്നിവരാണുള്ളത്‌.
സിനിമാ നിരൂപകനും ഫിപ്രസി വൈസ്‌ പ്രസഡിന്റുമായ ഗ്യോര്‍ഗി കര്‍പ്പാത്തി, ടുണീഷ്യന്‍ സിനിമാ നിരൂപകന്‍ നര്‍ജസ്‌ ടോര്‍ച്ചാനി, ഇന്ത്യന്‍ സിനിമാ നിരൂപകന്‍ സുബ്രഹ്മണ്യന്‍ എന്നിവരാണ്‌ ഫിപ്രസി ജൂറി അംഗങ്ങള്‍.
ഹസ്സന്‍കുട്ടി അവാര്‍ഡിനുള്ള ജൂറി അംഗങ്ങള്‍ ഇന്ത്യന്‍ സംവിധായകന്‍ ഗിരീഷ്‌ കാസറവള്ളി, ജോര്‍ജിയന്‍ എഴുത്തുകാരനും നിര്‍മാതാവുമായ നതേ കോഹന്‍, മലയാളി സംവിധായകനും കഴിഞ്ഞവര്‍ഷത്തെ ഹസ്സന്‍കുട്ടി ആവാര്‍ഡു ജേതാവുമായ സലിം അഹമ്മദ്‌ എന്നിവരാണ്‌.
ലോകോത്തര കലാസൃഷ്‌ടികള്‍ക്കായി മണിക്കൂറുകള്‍ കാത്തു നിന്നും ഉന്തിയും തള്ളിയും നിലത്തിരുന്നും മേളയ്‌ക്ക്‌ ജീവനേകി കണ്ട സിനിമകളുടെ ഓര്‍മകളും കാണാത്ത സിനിമകളെക്കുറിച്ചുള്ള നിരാശയുമായി ഡെലിഗേറ്റുകള്‍ ഇന്ന്‌ യാത്ര പറയും, അടുത്ത മേളയ്‌ക്ക്‌ വീണ്ടും കാണാമെന്ന വാഗ്‌ദാനവുമായി.
മേള വിജയമാണെങ്കില്‍ അത്‌ പ്രതിനിധികളുടെ പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും വിജയം കൂടിയാകുന്നു.

No comments:

Post a Comment