Thursday 6 December 2012

മേളയിലെ ആദ്യ ചിത്രം ഫോര്‍ സണ്‍സ്‌ , ഇന്ന്‌ 11 ചിത്രങ്ങള്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദ്യദിവസമായ ഇന്ന്‌ ലോക സിനിമാവിഭാഗത്തിലെ 11 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അഞ്‌ജലി തിയറ്ററില്‍ രാവിലെ ഒന്‍പതിന്‌ ബെഹാന്‍ സ്ലമ സംവിധാനം ചെയ്‌ത ചെക്ക്‌ ചിത്രം ഫോര്‍ സണ്‍സ്‌ ആണ്‌ മേളയില്‍ ആദ്യം പ്രദര്‍ശിപ്പിക്കുക.
ചൈനിസ്‌ സംവിധായകന്‍ ലെ യു-വിന്റെ മിസ്റ്ററി, നാബില്‍ അയോച്ചിന്റെ (ഫ്രഞ്ച്‌) ഹോഴ്‌സസ്‌ ഓഫ്‌ ഗോഡ്‌, ഉര്‍സുല മെയിറിന്റെ (ഫ്രഞ്ച്‌) സിസ്റ്റര്‍, ഫതിഹ്‌ അകിന്റെ (ജര്‍മ്മന്‍) പൊല്യൂട്ടിംഗ്‌ പാരഡൈസ്‌, ക്രിസ്‌ത്യന്‍ മംഗുവിന്റെ (ഫ്രഞ്ച്‌) ബിയോണ്ട്‌ ദ ഹില്‍സ്‌, അപ്പിച്ചാറ്റ്‌പോങ്ങിന്റെ (തായ്‌വാന്‍) മേക്കോങ്‌ ഹോട്ടല്‍, നവാപോള്‍ താമ്‌റോങ്‌റാറ്റനറിറ്റിന്റെ (തായ്‌ലന്റ്‌) 36, പൗലോ സോറന്റിനൊ (ഫ്രഞ്ച്‌) ദിസ്‌ മസ്റ്റ്‌ ബി ദ പ്ലേസ്‌ എന്നിവയാണ്‌ വെള്ളിയാഴ്‌ച പ്രദര്‍ശിപ്പിക്കുന്നത്‌. കൂടാതെ ചൈന, തായ്‌വാന്‍,ഹോങ്കോംങ്‌, തെക്കന്‍കൊറിയ എന്നി രാജ്യങ്ങളില്‍ നിന്നുള്ള നാലു ഹ്രസ്വചിത്രങ്ങളുടെ സമന്വയമായ ബ്യൂട്ടിഫുള്‍ 2012 ഉച്ചയ്‌ക്ക്‌ 3 ന്‌ ശ്രീകുമാറില്‍ പ്രദര്‍ശിപ്പിക്കും.
ഈജിപ്‌ഷ്യന്‍ വിപ്ലവത്തിലൂടെ കടന്നുപോകുന്ന ചിത്രമാണ്‌ 18 ഡെയ്‌സ്‌. പത്ത്‌ സംവിധായകര്‍ ചേര്‍ന്നെടുത്ത ചിത്രമാണിത്‌. ഷെറീഫ്‌ അറാഫ, കംല അബൗ സിക്രി, മാര്‍വാന്‍ഹമിദ്‌, മുഹമ്മദ്‌ അലി, ഷിരീഫ്‌ എല്‍ ബെന്‍ഡാരി, ഖലീദ്‌ മരെയ്‌, മിറയം അബൗ ഔഫ്‌, അലമ്മദ്‌ അബ്‌ദല്ല, യൂസ്രീ നസ്രല്ല, അഹമ്മദ്‌ അല എന്നിവരാണ്‌ സംവിധായകര്‍.
പടിഞ്ഞാറന്‍ മൊറോക്കോയിലെ കാസാബ്ലാങ്ക എന്ന നഗരത്തില്‍ 2003 മെയ്‌ 16 ന്‌ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാബില്‍ അയോച്ച്‌ സംവിധാനം ചെയ്‌ത ചിത്രമാണ്‌ ഹോഴ്‌സസ്‌ ഓഫ്‌ ഗോഡ്‌. സഹോദരി സഹോദര ബന്ധത്തിലുണ്ടാകുന്ന വിള്ളലുകള്‍ അവതരിപ്പിക്കുന്ന ചിത്രമാണ്‌ ഉര്‍സുല മിയറിന്റെ സിസ്റ്റര്‍. ക്രിസ്‌ത്യന്‍ മംഗുവിന്റെ ബിയോണ്ട്‌ ദ ഹില്‍സില്‍ അനാഥാലയത്തില്‍ ഒന്നിച്ചു വളരുകയും പിന്നീട്‌ വേര്‍പിരിയേണ്ടിവരികയും ചെയ്‌ത രണ്ടു സുഹൃത്തുക്കളുടെ കഥ പറയുന്നു.
തായ്‌ലന്റിലെ മേക്കോങ്‌ നദിക്കരയിലുള്ള ഹോട്ടലിനെ കേന്ദ്രമാക്കി യാഥാര്‍ഥ്യവും ബ്രഹ്മകല്‌പനയും ഇടകലര്‍ത്തി അപ്പിച്ചാറ്റ്‌പോങ്‌ വീരസെതകുല്‍ സംവിധാനം ചെയ്‌ത ചിത്രമാണ്‌ മോക്കോങ്‌ ഹോട്ടല്‍. മാലിന്യ സംസ്‌കരണശാല പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സമാധാനപരമായി ജീവിതം നയിച്ചിരുന്ന ഗ്രാമവാസികള്‍ അനുഭവിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ്‌ ഫതിഹ്‌ അകിന്റെ ചിത്രം പൊല്യൂട്ടിംഗ്‌ പാരഡൈസ്‌ പറയുന്നത്‌.
അച്ഛനു പൂര്‍ത്തിയാക്കാന്‍ കഴിയാതെപോകുന്ന പ്രതികാരവുമായി യാത്ര ആരംഭിക്കുന്ന ചെയെന്‍ എന്ന റോപ്‌ ഗായകന്റെ കഥ പറയുന്ന പൗലോ സോറന്റിനൊ ചിത്രമായ ദിസ്‌ മസ്റ്റ്‌ ബി ദ പ്ലേസ്‌, ആത്മീയതയ്‌ക്കും ജീവിതത്തിനും ഇടയ്‌ക്കുള്ള കുടുംബനാഥന്റെ സംഘര്‍ഷം വിവരിക്കുന്നു. ഡിജിറ്റല്‍ യുഗത്തെ സിനിമാപശ്ചാത്തലമാക്കി നവാപോള്‍ താമ്‌റോങ്‌റാറ്റനറിറ്റിന്റെ 36, ഭര്‍ത്താവിന്റെ പരസ്‌ത്രീ ബന്ധം തിരിച്ചറിയാന്‍ വൈകുന്ന ലു ജീക്കിന്റെ കഥ പറയുന്ന ലോ യെയുടെ മിസ്റ്ററി എന്നിവയാണ്‌ ആദ്യ ദിനത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍.
കലാഭവന്‍,ശ്രീപത്മനാഭ, അഞ്‌ജലി എന്നിവിടങ്ങളില്‍ മൂന്നു ഷോയും ശ്രീകുമാറില്‍ രണ്ടു ഷോയുമായാണ്‌ ആദ്യ ദിനത്തില്‍ ഒരുക്കിയിരിക്കിയിരിക്കുന്നത്‌.

No comments:

Post a Comment