Monday 3 December 2012

മേളയില്‍ പുത്തന്‍ ചിത്രങ്ങളുമായി `ഇന്ത്യന്‍ സിനിമ ഇന്ന്‌ '

മുംബൈ ഭീകരാക്രമണവും നന്ദീഗ്രാം പ്രശ്‌നവും പശ്ചാത്തലമാക്കിയ ചിത്രങ്ങളുള്‍പ്പെടെ ഏഴ്‌ ചിത്രങ്ങള്‍ പതിനേഴാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ `ഇന്ത്യന്‍ സിനിമ ഇന്ന്‌ ' വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഇന്ത്യയുടെ ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയേയും സിനിമ സാങ്കേതിക വികാസത്തെയും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണിവ. കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ പുറത്തിറങ്ങിയ ചിത്രാംഗദ ദ്‌ ക്രൗണിംഗ്‌ വിഷ്‌, കോസ്‌മിക്‌ സെക്‌സ്‌, സംഹിത, സൗണ്ട്‌, ടിയേര്‍സ്‌ ഓഫ്‌ നന്ദീഗ്രാം, ദ ക്രൈയര്‍, വേവ്‌സ്‌ ഓഫ്‌ സൈലന്‍സ്‌ എന്നീ ചിത്രങ്ങളാണ്‌ മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
സര്‍ഫാറസ്‌ ആലം നിര്‍മ്മിച്ച്‌ ശ്യാമള്‍ കര്‍മ്മാക്കറുമായി ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത ചിത്രമാണ്‌ ടിയേര്‍സ്‌ ഓഫ്‌ നന്ദീഗ്രാം. നവംബര്‍ 10ന്‌ ഹര്‍മ്മദ്‌ നടത്തിയ നന്ദീഗ്രാം ആക്രമണവും കൂട്ടക്കൊലയും ജനകീയസമരം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുമെല്ലാം യുവപത്രപ്രവര്‍ത്തകയുടെ കാഴ്‌ചപ്പാടിലൂടെ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.
ജാനു ബറുവ നിര്‍മ്മാണവും സംവിധാനവും തിരക്കഥയും ചെയ്‌ത ചിത്രമാണ്‌ വേവ്‌സ്‌ ഓഫ്‌ സൈലന്‍സ്‌. മുംബൈ ഭീകരാക്രമണത്തിനിടെ അപ്രത്യക്ഷമാകുന്ന ചെറുമകനെ പ്രതീക്ഷിച്ചിരിക്കുന്ന എഴുപത്തിമൂന്നുകാരായ ദംദേശ്വറിനേയും കാവ്‌നിയേയും പ്രമേയമാക്കിയ ചിത്രത്തിന്‌ 96 മിനിറ്റ്‌ ദൈര്‍ഘ്യമുണ്ട്‌.
ന്യുയോര്‍ക്ക്‌ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഓഷ്യാന്‍സ്‌ സിനിഫാന്‍ അവാര്‍ഡ്‌ നേടിയ ബംഗാളി ചിത്രമാണ്‌ മഹാഭാരതത്തിലെ ചിത്രാംഗതന്റെ കഥയെ ആധാരമാക്കി റിതുപര്‍ണ്ണഘോഷ്‌ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ച ചിത്രാംഗതദ ദ്‌ ക്രൗണിംഗ്‌ വിഷ്‌. നൃത്ത സംവിധായകന്‍ ആകാന്‍ കൊതിച്ചിട്ട്‌ അച്ഛന്റെ ആഗ്രഹപ്രകാരം എഞ്ചിനിയറിംഗ്‌ പഠനമേഖലയായി തെരഞ്ഞെടുത്ത രുദ്ര ചാറ്റര്‍ജിയെ കേന്ദ്രമാക്കിയിരിക്കുന്നു. രണ്ട്‌ പുരുഷന്മാര്‍ക്ക്‌ കുഞ്ഞിനെ ദത്തെടുക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ സ്‌ത്രീയായി മാറാനുള്ള രുദ്രയുടെ തീരുമാനം ചിത്രത്തിന്റെ ഗതിയെ മാറ്റിമറിക്കുന്നു.
അമിതാഭ്‌ ചക്രബര്‍ത്തിയുടെ ബംഗാളി സിനിമയാണ്‌ കോസ്‌മിക്‌ സെക്‌സ്‌. രണ്ടാനമ്മയെ ചൊല്ലിയുള്ള വഴക്കില്‍ അച്ഛന്‍ കൊല്ലപ്പെട്ടതിനു ശേഷം പ്രണയവും കാമവും അസൂയയും നിറഞ്ഞ സങ്കീര്‍ണ്ണമായ വലക്കണ്ണിയില്‍ കുടുങ്ങിപ്പോയ കൃപയെ പരാമര്‍ശിക്കുകയാണ്‌ ചിത്രത്തില്‍. ഓഷ്യാന്‍സ്‌ സിനിഫാന്‍സ്‌ അവാര്‍ഡ്‌ നേടിയ കോസ്‌മിക്‌ സെക്‌സിന്‌ 97 മിനിറ്റ്‌ ദൈര്‍ഘ്യമുണ്ട്‌.
അഥേയപാര്‍ത്ഥ രാജന്‍ സംവിധാനം ചെയ്‌ത ഹിന്ദി ചിത്രമാണ്‌ 139 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ദ ക്രൈയര്‍. ഹിമാലയത്തില്‍ നിന്നെത്തിയ സന്യാസി തന്റെ ഏകാന്തജീവിതം വിസ്‌മരിച്ച്‌ വേശ്യയുടെ രഹസ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യം തേടിപ്പോകുന്ന യാത്രയെ വിഷയമാക്കിയിരിക്കുന്നു. 

No comments:

Post a Comment