Friday 7 December 2012

ആവേശമായി മേളച്ചിത്രങ്ങള്‍

ലോകസിനിമാ വിഭാഗത്തിലെ 11 ചിത്രങ്ങളാണ്‌ ഉദ്‌ഘാടന ചിത്രത്തിനുമുമ്പ്‌ പ്രദര്‍ശിപ്പിച്ചത്‌. കാത്തിരുന്ന ആവേശത്തിര അലയടിച്ചതു പോലെയായിരുന്നു തിയേറ്ററുകള്‍ക്കു മുന്നിലും അകത്തും കണ്ട പ്രേക്ഷരുടെ തിക്കും തിരക്കും. നല്ല ചിത്രങ്ങളില്‍ തെരഞ്ഞെടുത്ത മികച്ചത്‌ കാണാനുള്ള പ്രതിനിധികളുടെ വ്യഗ്രത എല്ലാ തിയേറ്ററുകളിലും പ്രകടമായിരുന്നു. പ്രമേയത്തിലെ വൈവിധ്യവും ആവിഷ്‌കാരത്തിലെ പുതുമയും കൊണ്ട്‌ പ്രശംസ നേടിയ ചിത്രങ്ങളായിരുന്നു അവ.
ആത്മീയ വിശ്വാസത്തിന്റെ പ്രശ്‌നങ്ങളുമായി ഏറ്റുമുട്ടുന്ന ചിത്രം ഫോര്‍ സണ്‍സ്‌ ആയിരുന്നു മേളയില്‍ ആദ്യം പ്രദര്‍ശിപ്പിക്കപ്പെട്ടത്‌. ബോധാന്‍ സ്ലാമയാണ്‌ സംവിധായകന്‍. അഞ്‌ജലിയില്‍ പടം തുടങ്ങുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പുതന്നെ പ്രതിനിധികളെ കൊണ്ട്‌ നിറഞ്ഞിരുന്നു.
ജനുവരി 25 ലെ ഈജിപ്‌ഷ്യന്‍ വിപ്ലവത്തെക്കുറിച്ചുള്ള പത്ത്‌ ഹൃസ്വചിത്രങ്ങളുടെ സമാഹാരമാണ്‌ 18 ഡെയ്‌സ്‌. പത്ത്‌ സംവിധായകരുടെ സംരംഭമാണ്‌. കലാഭവനില്‍ ചിത്രത്തിന്‌ ശേഷം പ്രേക്ഷകര്‍ പുറത്തിറങ്ങാതിരുന്നത്‌ അടുത്ത പടം കാണാനെത്തിയവരെ കഷ്ടത്തിലാക്കി. കഴിഞ്ഞ കാനില്‍ മത്സരവിഭാഗത്തിലുണ്ടായിരുന്ന ദിസ്‌ മസ്റ്റ്‌ ബി ദ പ്ലെയ്‌സ്‌ എന്ന ത്രിഭാഷ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പൗലോ സോറന്റിനോ എന്ന പ്രതിഭാധനനായ ചലച്ചിത്രകാരന്റെ വിസ്‌മയക്കാഴ്‌ചയായിരുന്നു ഡിജിറ്റല്‍ സിനിമ പൊജക്ഷനിലൂടെ കണ്ടത്‌.
സമകാലികരായ മറ്റ്‌ ചൈനീസ്‌ സംവിധായകര്‍ ധൈര്യപ്പെടാത്ത രീതിയില്‍ ലൈംഗികതയെ തന്റേതായ ശൈലിയില്‍ ചലച്ചിത്രാഖ്യാനത്തിന്‌ ഉപയോഗിച്ച സംവിധായകനാണ്‌ ലോ യൂ. കലാഭവനില്‍ അദ്ദേഹത്തിന്റെ മിസ്റ്ററി പ്രേക്ഷകര്‍ക്കിടയില്‍ നല്ല അഭിപ്രായമാണ്‌ സൃഷ്ടിച്ചത്‌.
ലോകസിനിമാ വിഭാഗത്തില്‍ ഉര്‍സുളയുടെ സിസ്റ്റര്‍ (ഫ്രഞ്ച്‌), ഫാത്തിഹ്‌ അകിന്റെ പൊല്യൂട്ടിംഗ്‌ പാരഡൈസ്‌ (ജര്‍മ്മനി), കിം നോ യോങിന്റെ ബ്യൂട്ടിഫുള്‍ (ചൈന) തുടങ്ങിയവയ്‌ക്കും നിറഞ്ഞ സദസ്സുകളായിരുന്നു. 

No comments:

Post a Comment